കോഴിക്കോട്: സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യജീവിശല്യം തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമായിരിക്കെ, വനാതിര്‍ത്തികളില്‍ വന്യജീവികളെ ആകര്‍ഷിക്കാത്ത ഇനം വിളകള്‍ കര്‍ഷകരെക്കൊണ്ടു കൃഷി ചെയ്യിക്കാനുള്ള നീക്കവുമായി വനംവകുപ്പ്.
വന്യജീവിശല്യം പരിഹരിക്കാനുള്ള മാര്‍ഗമെന്ന പേരിലാണു പ്രത്യേക ദൗത്യം ആവിഷ്കരിച്ചിരിക്കുന്നത്. വന്യജീവിശല്യം സംസ്ഥാന സര്‍ക്കാര്‍ ‘സംസ്ഥാന സവിശേഷ ദുരന്തമായി’ പ്രഖ്യാപിച്ചതിന്റെ തുടര്‍ച്ചയായിട്ടാണ് ‘മിഷന് മഞ്ഞക്കൊന്ന’ എന്ന പദ്ധതിയോടൊപ്പം ‘മിഷന് കൃഷി പുനരുജ്ജീവനവും വന്യജീവി ആക്രമണ ലഘൂകരണവും’ എന്ന മറ്റൊരു പദ്ധതിയും വനംവകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
വനാതിര്‍ത്തികളില്‍ വന്യമൃഗങ്ങളെ ആകര്‍ഷിക്കാത്തതും എന്നാല്‍, കര്‍ഷകര്‍ക്ക് മികച്ച വരുമാനം നല്‍കുന്നതുമായ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുമെന്നാണു വനംവകുപ്പിന്റെ അവകാശവാദം. ആധുനിക സാങ്കേതികവിദ്യ, ഇന്‍ഷ്വറന്‍സ് പരിരക്ഷ, കാര്‍ഷികോത്പന്നങ്ങളുടെ ബ്രാന്‍ഡിംഗ്, മൂല്യാധിഷ്ഠിത നഷ്ടപരിഹാരം എന്നിവയും പദ്ധതിയുടെ ഭാഗമാണെന്ന് ഇതുസംബന്ധിച്ച് വനംവകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. വന്യജീവികള്‍ നാട്ടിലിറങ്ങി എല്ലാത്തരം വിളകളും നശിപ്പിക്കുന്ന സാഹചര്യത്തിലാണ് കൃഷിരീതികളില്‍ മാറ്റം വരുത്താനുള്ള പദ്ധതി. ഏതു തരം വിളകളാണ് പ്രോത്സാഹിപ്പിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
വന്യജീവികളെ ആകര്‍ഷിക്കുന്ന വിളകള്‍ കര്‍ഷകര്‍ വനാതിര്‍ത്തി പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്നതാണ് വന്യജീവിശല്യത്തിനു കാരണമെന്ന നിലപാട് നേരത്തേതന്നെ വനംവകുപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ ആദ്യമായിട്ടാണ് വാഴ, തെങ്ങ്, കമുക് അടക്കമുള്ള കൃഷികള്‍ നിരുത്സാഹപ്പെടുത്തുന്നതിനായി വനംവകുപ്പ് പ്രത്യേക ദൗത്യം ആവിഷ്കരിച്ചിരിക്കുന്നത്.
വനവുമായി കൂടിക്കലര്‍ന്നു സ്ഥിതി ചെയ്യുന്ന ജനവാസ മേഖലകളിലെ ആയിരക്കണക്കിനു കര്‍ഷകരുടെ ഉപജീവനമാര്‍ഗത്തെ വനംവകുപ്പിന്റെ പുതിയ നീക്കം ബാധിക്കുമോയെന്ന് ആശങ്കയുണ്ട്.
വനവിസ്തൃതി കൂടുതലുള്ള ജില്ലകളിലെ കര്‍ഷകരെയാണ് ഇതു പ്രധാനമായും ബാധിക്കുക. പ്രത്യേക ദൗത്യത്തിന്റെ നോഡല്‍ ഓഫീസറായി പീരുമേട് റിസര്‍ച്ച് വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജോബ് നേര്യപറമ്പിലിനെ വനംവകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്.